പെരിയ : ദേശീയപാതയില്‍ കാറും സ്‌കൂടറും കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം; കാറിലുണ്ടായിരുന്ന 6 പേര്‍ക്കും വഴിയാത്രക്കാരനും ഗുരുതര പരുക്ക്
പെരിയ: ദേശീയപാതയിൽ കാറും സ്‌കൂടറും കൂട്ടിയിടിച്ച് സ്‌കൂടർ യാത്രക്കാരായ രണ്ടുപേർ തൽക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ ആറുപേർക്കും വഴിയാത്രക്കാരനും ഗുരുതരമായി പരുക്കേറ്റു. ചട്ടഞ്ചാൽ സ്വദേശിയും കർഷകനുമായ ഗോപാലകൃഷ്ണൻ (55), സഹോദരി ഭർത്താവും സിപിസിആർഐയിലെ മുൻ ജീവനക്കാരനുമായ പരനടുക്കത്തെ നാരായണൻ (62) എന്നിവരാണ് മരിച്ചത്. ഗോപാലകൃഷ്‌ണൻ്റെ മ്യതദേഹം കാസർകോട് ജെനറൽ ആശുപത്രിയിലും നാരായണന്റെ മൃതദേഹം കാസർകോട് കിംസ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
കാറിലുണ്ടായിരുന്ന ബദിയടുക്കയിലെ ശാഹിൻ (36), ഭാര്യ സഹല, ബന്ധുക്കളായ ശാഹിന, ശംനാസ്, ഫാത്വിമ, ബദിയടുക്കയിലെ മുൻ പഞ്ചായത് അംഗം അൻവറിൻ്റെ മകൾ ഹന ഫാത്വിമ (എട്ട്) എന്നിവരെ കാസർകോട് ജെനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ വഴിയാത്രക്കാരനായ ഹംസയെ (65) കാസർകോട് ചെങ്കള നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റും. പാസ്പോർട് ആവശ്യത്തിനായി പയ്യന്നൂരിലേക്ക് പോകുകയായിരുന്നു ഫോർച്യൂണർ കാറിലുണ്ടായിരുന്ന ബദിയഡുക്ക സ്വദേശികൾ.ഓടിക്കൂടിയവരാണ് പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലെത്തിച്ചത്. സ്‌കൂട്ടറിലിടിച്ച കാർ ദേശീയപാത നിർമാണ സ്ഥലത്തെ കുഴിയിലേക്ക് മറിഞ്ഞു. ഗോപാലകൃഷ്‌ണൻ്റെ മകൾ ഡോക്‌ടറായി ജോലി ചെയ്‌തുവരികയാണ്. മകൾക്ക് വിവാഹാലോചന നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് മരണം സംഭവിച്ചത്



Comments
Post a Comment